ഗോരഖ്പുർ: ഉത്തർപ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ‘വന്ദേമാതരം’ പാടുന്നത് നിർബന്ധമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ നടപടി ഭാരത മാതാവിനോടുള്ള ബഹുമാനവും അഭിമാനവും ഉണർത്തുമെന്നും ഗോരഖ്പുരിൽ നടന്ന ‘ഏകതാ യാത്ര’യെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
“സ്വാതന്ത്ര്യ സമരകാലത്ത് ഈ ഗാനമാണ് രാഷ്ട്രത്തിന്റെ ആത്മബോധത്തെ ഉണർത്തിയത്.സ്വാതന്ത്ര്യത്തിനുവേണ്ടി പോരോടിയ ഓരോ വിപ്ലവകാരിയുടെയും യുവാവിന്റെയും സ്ത്രീയുടെയും കുട്ടിയുടെയും ചുണ്ടിൽ വന്ദേമാതരം ഉണ്ടായിരുന്നു. വന്ദേമാതരത്തെ വക്രീകരിക്കാനും എതിർക്കാനും ശ്രമിച്ചവരെല്ലാം ഇന്ത്യയുടെ ഐക്യത്തെ തകർക്കുകയായിരുന്നു.
1923ൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ഓൾ ഇന്ത്യ മുസ്ലിം ലീഗ് സഹസ്ഥാപകൻ മുഹമ്മദ് അലി ജൗഹർ ഈ ദേശീയ ഗീതത്തെ എതിർത്തപ്പോൾ രാജ്യത്തിന്റെ വിഘടനം ആരംഭിച്ചു. അന്ന് വന്ദേമാതരത്തെ കോൺഗ്രസ് ഉയർത്തിപ്പിടിച്ചിരുന്നെങ്കിൽ രാജ്യം വിഭജിക്കപ്പെടില്ലായിരുന്നു”- ആദിത്യനാഥ് പറഞ്ഞു.